.

.

Tuesday, December 27, 2011

പുസ്തകങ്ങളേ, പൂക്കളേ, പൂമ്പാറ്റകളേ..

പ്രത്യേകതകളും അസാധാരണത്വവും കൊണ്ടു വേറിട്ടു നില്‍ക്കുന്ന ഇടയിലക്കാട് തുരുത്തില്‍ ജൈവവൈവിധ്യങ്ങളുടെ സംരക്ഷകരും സൂക്ഷിപ്പുകാരുമായി മാറുകയാണു നവോദയ വായനശാല ഗ്രന്ഥാലയം പ്രവര്‍ത്തകര്‍. കേരളത്തിലെ തീരദേശക്കാവുകളില്‍ ഏറ്റവും വിസ്തൃതമായ കാവുള്ളത് ഇടയിലക്കാടാണ്. 15 ഏക്കര്‍ വിസ്തൃതിയുണ്ട് ഇവിടുത്തെ രണ്ടു കാവുകള്‍ക്കുമായി. ജൈവവൈവിധ്യങ്ങളുടെ കലവറയാണീ തുരുത്ത്.

കയ്യേറ്റം തുടങ്ങിയപ്പോളാണു നവോദയയും നാടുമുണര്‍ന്നത്. അങ്ങനെയാണു നാഗങ്ങള്‍ക്കും വാനരര്‍ക്കും പാര്‍ക്കാന്‍ കാടിവിടെ ബാക്കി നിന്നതെന്നും പറയാം. പ്രവര്‍ത്തനപഥത്തില്‍ അര നൂറ്റാണ്ടു പിന്നിടുന്ന നവോദയ വായനശാല ഗ്രന്ഥാലയത്തെത്തേടി വനം വകുപ്പിന്റെ വനമിത്ര അവാര്‍ഡ് എത്തിയതും ആ ജാഗ്രതയ്ക്കുള്ള അംഗീകാരവും അഭിനന്ദനവും തന്നെ.

നാട്ടിലൊരു കാട്

കവ്വായിക്കായലിന്റെ ശീതളിമയില്‍ കാഴ്ചക്കാരെ വശീകരിക്കുന്ന ഇടയിലക്കാട് തുരുത്തില്‍ പ്രകൃതിസംരക്ഷണത്തിനു നവോദയ ഗ്രന്ഥാലയം നടത്തിയ പ്രവര്‍ത്തനങ്ങള്‍ എണ്ണമറ്റതാണ്. തുരുത്തില്‍ വനമുണ്ടായതും ഇവിടെ വാനരക്കൂട്ടം കളിച്ചു തിമര്‍ക്കുന്നതും വിസ്മയം ജനിപ്പിക്കുന്നുണ്ട്.

വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന വാനരക്കൂട്ടത്തെ സംരക്ഷിക്കുന്നതില്‍ നവോദയ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. കുരങ്ങുകള്‍ക്കു നല്‍കുന്ന ഭക്ഷണത്തില്‍ ക്രമീകരണം വരുത്താനായത് പ്രജനനശേഷി വര്‍ധിപ്പിച്ചു. ഇരുപതില്‍ നിന്നു കുരങ്ങുകളുടെ എണ്ണം 35 ആയി. വര്‍ഷങ്ങളായി വാനരര്‍ക്ക് ഒാണസദ്യ നല്‍കുന്നതും പതിവാണ്.

ഓരിലത്താമര!

അപൂര്‍വം ഒൌഷധസസ്യങ്ങളുടെ കലവറയാണ് കാവ്. അത്യപൂര്‍വമായ ഒാരില താമരയെന്ന സസ്യത്തെ സംരക്ഷിക്കുന്നതിനു നിരന്തരശ്രമം തന്നെ നടത്തി. മഴ വരുമ്പോള്‍ മുളച്ചു പൊങ്ങുകയും ഒക്ടോബര്‍ മാസത്തോടെ ഭൂമിക്കടിയിലേക്കു തിരിച്ചു ചെല്ലുകയും ചെയ്യുന്ന ഒാരില താമര, തിരുവനന്തപുരം ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ ജനിതക ശേഖരത്തിലേക്ക് എത്തിച്ചു കൊടുക്കുകയുണ്ടായി. വൃക്കരോഗത്തിനു വിലപ്പെട്ട മരുന്നുണ്ടാക്കാന്‍ കഴിയുന്ന സസ്യമാണിത്.

കാവിലെ സസ്യങ്ങളുടെ സെന്‍സസ് എടുക്കുകയും ഇവയെ സംരക്ഷിക്കാന്‍ പദ്ധതികളുണ്ടാക്കുകയും ചെയ്തു. ഇരുനൂറില്‍പരം സസ്യങ്ങള്‍ കാവിലുണ്ടെന്നു കണ്ടെത്തുകയുണ്ടായി.

കാവിലെ എല്ലാ മരങ്ങള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡുണ്ട്. ഗ്രന്ഥാലയത്തിനു കീഴിലുള്ള ബാലവേദി കുട്ടികളാണ് മറ്റു പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം മരങ്ങളെ തിരിച്ചറിഞ്ഞ് അവയുടെ കഴുത്തില്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ തൂക്കിയിട്ടത്.

പൂമ്പാറ്റയുടെ കൂട്ടുകാര്‍

ഇവിടെ എത്തുന്ന സഞ്ചാരികള്‍ക്കു മരങ്ങളും അതിന്റെ പ്രത്യേകതകളും പരിചയപ്പെടുത്തുന്നതും കുട്ടികളാണ്. കാവിലും പരിസരത്തുമുള്ള പൂമ്പാറ്റകളുടെയും കണക്കെടുപ്പ് കുട്ടികള്‍ നടത്തുകയുണ്ടായി. ചക്കരശലഭത്തെയും ഗരുഢശലഭത്തെയും വിലാസിനിയെയും പുള്ളിക്കുറുമ്പനെയും നാരകക്കാളിയെയും നീച്ചിറകനെയും വരയന്‍ കടുവയെയും വയല്‍ശലഭത്തെയും കൃഷ്ണശലഭത്തെയും കുട്ടികള്‍ക്കു തിരിച്ചറിയാനായത് അങ്ങനെയാണ്.

പഴയ കാലത്തു മെതിയടിക്ക് ഉപയോഗിച്ച കരിങ്ങോട്ടഎന്ന മരത്തെ സംരക്ഷിച്ചു നിര്‍ത്താന്‍ കരിങ്ങോട്ട പാര്‍ക്ക് എന്ന പേരില്‍ സംരക്ഷിത ഏരിയയായി പ്രഖ്യാപിച്ചു. കാവില്‍ എത്തുന്ന ഏറെ അപൂര്‍വമായ വെള്ളവയറന്‍ കടല്‍പരുന്ത് എന്ന പക്ഷിയുടെ നിരീക്ഷണവും പഠനവും കുട്ടികള്‍ക്കുണ്ട്.

കണ്ടലും കുറ്റിമുരിങ്ങയും

കവ്വായിക്കായലില്‍ ഇതിനകം ആയിരത്തില്‍പരം കണ്ടല്‍ ചെടികള്‍ വച്ചു പിടിപ്പിച്ചിട്ടുണ്ട്. ഒപ്പം വഴിയോര തണല്‍ പദ്ധതി, ഇടയിലക്കാടിന്റെ തെക്കെമുനമ്പില്‍ ഹരിതവല്‍ക്കരണം, ദ്വീപിലെ 250 വീടുകളില്‍ നെല്ലിമരങ്ങള്‍ നട്ടുപിടിപ്പിക്കല്‍, ബാലവേദി അംഗങ്ങളുടെ വീട്ടില്‍ കുറ്റിമുരിങ്ങകൃഷി, പയര്‍കൃഷി എന്നിങ്ങനെ പ്രവര്‍ത്തനങ്ങളുടെ നിര നീളുന്നുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ വിവിധ വിദ്യാലയങ്ങള്‍, കോളജുകള്‍, ക്ളബ്ബുകള്‍, പഠനയാത്രാസംഘങ്ങള്‍ എന്നിവയ്ക്കുള്ള പ്രകൃതിപഠന ക്ളാസുകള്‍ കാവിനകത്തു ഗ്രന്ഥാലയം നടത്തുകയുണ്ടായി.

ഇരുനൂറോളം സംഘങ്ങള്‍ക്കു നല്‍കിയ ക്ളാസില്‍ ഏഴായിരത്തില്‍പരം ആളുകള്‍ പങ്കെടുത്തെന്നാണ് കണക്ക്. പരിസ്ഥിതി സായാഹ്നങ്ങള്‍, ക്യാംപുകള്‍ എന്നിവ ഇടയ്ക്കിടെ സംഘടിപ്പിച്ചു ജനങ്ങളില്‍ പരിസ്ഥിതി ചിന്ത ഉൌട്ടി ഉറപ്പിക്കുന്നുണ്ട്.
കണ്ടല്‍ നട്ടുപിടിപ്പിക്കല്‍, വൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കല്‍, കാവുസംരക്ഷണം, മരങ്ങളെയും കായലിനെയും കടലിനെയും നിരീക്ഷിക്കല്‍, പ്ലാസ്റ്റിക് നീക്കം ചെയ്യല്‍ തുടങ്ങിയവയിലൂടെ പ്രകൃതിസംരക്ഷണത്തില്‍ താല്‍പ്പര്യമുള്ളവര്‍ ക്യാംപുകള്‍ക്ക് ആശ്രയിക്കുന്നത് ഗ്രന്ഥാലയത്തെയാണ്. റവന്യു വകുപ്പിന്റെ കണക്കില്‍ 312.01 ഏക്കര്‍ വിസ്തീര്‍ണമുള്ളതാണ് ഇടയിലക്കാട് തുരുത്ത്.

ഉദിനൂര്‍ കൂലോം ദേവസ്വത്തിന്റെ അധീനതയിലായിരുന്നു പണ്ടുകാലത്ത് ഇൌ പ്രദേശം. തിരുവനന്തപുരം ഭൌമശാസ്ത്ര പഠനകേന്ദ്രത്തിന്റെ പഠനങ്ങളുടെയും നിഗമനങ്ങളുടെയും അടിസ്ഥാനത്തില്‍ 2800 വര്‍ഷമാണ് ഇടയിലക്കാടിന്റെ പ്രായം.
1918 മുതല്‍ മനുഷ്യവാസം തുടങ്ങിയെന്നാണ് പഴമക്കാര്‍ പറയുന്നത്. 1930കളില്‍ കുടിയേറ്റം വ്യാപകമായതോടെയാണ് തുരുത്തില്‍ ആളനക്കം സജീവമായത്.

Manoramaonline(ടി.വി. ചന്ദ്രദാസ്) >> Environment >> News

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

താളുകളില്‍

"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക